2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

വാര്‍ധക്യം ബാധിച്ച കല്‍പ്പടവുകളിറങ്ങി പായലുകള്‍ ഇളകുന്ന ജലത്തില്‍ പാദങ്ങള്‍ നനച്ചു ‍കൈക്കുടന്നയില്‍ നിറച്ച ജലം മുഖത്തേയ്ക്കു തൂവി തിരികെ പടവുകള്‍ കയറുമ്പോള്‍ നീ വീണ്ടും എന്റെ മനസ്സില്‍ വിസ്മയം ആവുന്നു ..നിനക്ക് വേണ്ടി ഇതാ എന്റെയും ബലിതര്‍പ്പണം .അന്ധവിശ്വാസം കൊണ്ടല്ല പരേതാത്മാവിന് ശാന്തി ലഭിയ്ക്കുന്നൊരു ലോകമുണ്ടെങ്കില്‍ നീ ആ ലോകത്ത് എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു അവിശ്വാസത്തിന്റെയും പേരില്‍ നിനക്ക് മോക്ഷപ്രാപ്തി ലഭിയ്ക്കാതെ പോകരുത് ...അത് കൊണ്ട് എന്റെ സ്നേഹം നിനക്കൊരു ബലിതര്‍പ്പമാണമായെങ്കിലും.....

വിസ്മയം തോരാത്ത ഞായറാഴ്ചകളിലെ പതിവ് സന്ദര്‍ശനങ്ങള്‍ ..നിനക്ക് ഒരു സങ്കടവും ഉണ്ടെന്നു എനിയ്ക്ക് തോന്നിയിരുന്നില്ല ഒരിയ്ക്കലും ..ഓരോ ഞായറുകളിലും നീ എനിയ്ക്കായി അമ്മുനും മാളുനുമായി..ഓരോ സര്പ്രൈസുകള്‍ കരുതി വെക്കാറുണ്ടായിരുന്നു ...ഒരു ഇടവപ്പാതിയിലെ ഞായറുകളിലോന്നില്‍ സീലിംഗ് ഫാനില്‍ ഞാാത്തു കെട്ടിയ തുണിയില്‍ കഴുത്തൊടിഞ്ഞു ,കണ്ണുകള്‍ തുറുപ്പിച്ചു,നാവു കടിച്ചു തൂങ്ങിനിന്നാടുന്നതായിരുന്നു നീ തന്ന അവസാന വിസ്മയം ..ബോധ്യപ്പെടുത്താന്‍ കാരണങ്ങള്‍ ബാക്കി വെക്കാതെ ആര്‍ക്കും ഭാരമാവാതെ ..പൂരിപ്പിയ്ക്കാന്‍ കഴിയാത്തൊരു സമസ്യയായി കടന്നു പോയെങ്കിലും ..നീ അവശേഷിപ്പിച്ചു പോയ ജീവന്റെ ശേഷിപ്പുകള്‍ എന്നെ അലോസരപ്പെടുത്തുന്നു ...അവരുടെ വേദനകള്‍ ..കാതുകളില്‍ ...തീയുരുക്കുന്നു ..നീയറിയുന്നുവോ എന്റെ നിസ്സഹായത ..? അല്ലുവിനു പഠിയ്ക്കാന്‍ കഴിയണില്ലാന്നു ..കിച്ചുവും അതന്നെ ..ഒറ്റയിരുപ്പാ ആരോടും മിണ്ടാണ്ട്‌ ..നിന്റെ സ്വപ്നങ്ങള്‍ക്ക് നീ വരച്ച ജീവിതത്തിന്റെ രേഖാ ചിത്രങ്ങള്‍ക്ക് നീയില്ലാതെ ആര് വര്‍ണ്ണങ്ങള്‍ ചാലിയ്ക്കും..??എന്തിനായിരുന്നു ഒക്കെ ..?ആര്‍ക്കു വേണ്ടി ..സ്നേഹം തീരാവേദനയാണെന്ന് എന്നേക്കാള്‍ അറിയുമായിരുന്നില്ലേ നിനക്ക് ..? ചിലപ്പോള്‍ നിന്നോട് ദേഷ്യം തോന്നാറുണ്ട് ട്ടോ ...എന്റെ ചിറകു മുറിച്ചെറിഞ്ഞിട്ടല്ലേ നീ കടന്നു പോയത് ..നീ എനിയ്ക്ക് ചെച്ചിയെക്കാള്‍ അമ്മയോ കൂട്ടുകാരിയോ ഒക്കെ ആയിരുന്നല്ലോ ..


                                                                       നീയറിഞ്ഞുവോ എല്ലാവര്ക്കും ഇപ്പൊ പേടിയാ നിന്നെ നീ പിശാചായി മാറീന്ന്...ആവാഹിച്ചു ബന്ധിയ്ക്കണം പോലും എനിയ്ക്ക് പേടിയില്ലാട്ടോ ഒട്ടും ഇവിടെ ഈ മഴ മൂടുന്ന പുലരിയില്‍ മിഴിനീര്‍ വീണു നനഞ്ഞ ചുവന്ന പട്ടില്‍പൊതിഞ്ഞു നിന്നെ ഈ അനന്തസമുദ്രത്തിന്റെ അഗാധതയില്‍ ലയിപ്പിച്ചു മടങ്ങുമ്പോഴും ഞാന്‍ ഒപ്പം കൊണ്ടുപോകുന്നുണ്ട്‌ ഒളി മങ്ങാത്ത നിന്റെ ഓര്‍മ്മകളെ .ഇനിയും മരിയ്ക്കാത്ത നിന്റെ സ്നേഹത്തെ ...നീ സമാധാനമായി ശാന്തിയുടെ തീരത്തണയുക...ഇവിടെ ഞാനുണ്ട് നീ ബാക്കി വെച്ച് പോയതൊക്കെ എന്റെയീ ജന്മം കൊണ്ട് പറ്റുവോളം പൂര്‍ണ്ണമാക്കാന്‍.. പോകുകയാണ് നിന്നെ വിട്ടു..ഞാന്‍ . ആത്മാവ് എന്നത് സത്യമാണെങ്കില്‍ നീ ഇപ്പോള്‍ കരയുന്നുണ്ടാവുമോ ഈ ബസ്സിന്റെ ജാലകത്തിലൂടെ ..മഴക്കമ്പികള്‍ വലനെയ്യുന്ന പ്രകൃതിയിലേക്ക് നോക്കുമ്പോള്‍ ...ഓരോ മഴനാരിലും തെളിയുന്നത് നിന്റെ വിങ്ങി വിതുമ്പുന്ന മുഖവും നീര്‍ നിറഞ്ഞ മിഴികളും മാത്രം ..എങ്കിലും പോകാതെ വയ്യെനിയ്ക്ക് മാപ്പ്

                                                                                  ഷീജ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ